Tuesday, November 26, 2013

കൊടുക്കാക്കടം

അഞ്ചാങ്കല്ലിൽ ബസ്സിറങ്ങുമ്പോൾ വെയിൽ മങ്ങി തുടങ്ങിയിരുന്നു. മുഖം വീർപ്പിക്കാതെ കണ്ടക്ടർ ബസ്സ് നിർത്തി തന്നപ്പോൾ അത്ഭുതം തോന്നാതിരുന്നില്ല. കാലം മാറിയിരിക്കുന്നു. നീണ്ട ഇറക്കത്തിനും ആൾതാമസമില്ലാതിരുന്ന വയലിനും ഇടയിലെ ബസ്സ് സ്റ്റോപ്പ് കണ്ടക്ടർമാർക്ക് ചതുർത്ഥിയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കുറ്റം പറയരുതല്ലോ, ഏ ആർ മേനോനിലേയും, ആറാട്ടുപുഴയിൽ നിന്നും കുറ്റിമുക്കിലേക്ക് പോകുന്ന പേരില്ലാത്ത ചെമന്ന ബസ്സിലെ കണ്ടക്ടർക്കും അഞ്ചാങ്കല്ലിനോട് അപഥ്യമുണ്ടായിരുന്നില്ല.

നാട്ടിൽ പോകുമ്പോൾ ഗൃഹാതുരത്വത്തിന്റെ മനസ്സുണരാനാണ്‌ ബസ്സ് യത്ര ചെയ്യുന്നത്. ചേറിയ യാത്രകൾക്ക് ഓട്ടോ, നീണ്ട യാത്രകൾക്ക് ബസ്സും. ഇത്ര പിശുക്ക് കാണിക്കണോ, കാറെടുത്തു കൂടേ എന്ന് ചോദിക്കന്നവരുണ്ട്. കുട്ടികൾ ഒപ്പമുണ്ടെങ്കിൽ അവർക്ക് ഓട്ടോറിക്ഷ ഹരമാണെന്നെങ്കിലും പറയാം. ഒന്ന് ചിരിക്കും. അത്രയേ പതിവുള്ളു. എല്ലാം വിശദീകരിക്കുക ബുദ്ധിമുട്ടാണ്‌.

നെന്മണിക്കരയിലേക്ക് തിരിയുന്ന റോഡിൽ കൊച്ചുബാവുവിന്റെ ചെറിയ പലചരക്ക് കട ഇന്നില്ല. റോഡ് ടാറിട്ടിരിക്കുന്നു. തെരുവ് വിളക്ക് സൗരോർജ്ജം കൊണ്ട് കത്തുന്നവയാണ്‌. നെന്മണിക്കര ഫർണീച്ചർ കച്ചവടത്തിന്‌ പ്രസിദ്ധം. ബസ്സിറങ്ങുമ്പോൾ  കണ്ട ഫർണീച്ചർ നിറഞ്ഞ വലിയ ഇരുനിലക്കെട്ടിടം കൊച്ചുബാവുവിന്റെ മക്കളുടേതാണ്‌. പത്രത്താളിൽ ചാക്ക് നൂലുകൊണ്ട് പൊതിഞ്ഞ് സാധനങ്ങൾ വില്ക്കുന്ന കാലം എങ്ങോ പോയ്മറഞ്ഞിരിക്കുന്നു.

അര കിലോമീറ്റർ ദുരത്തിൽ ഈ ഇടവഴിയിൽ അഞ്ച് വിടുകളേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ അമ്പതെങ്കിലും കണും.

ആദ്യത്തെ ക്ലാരയുടെ വീട്. അവളുടെ അനിയനെ കുറച്ച് കാലം ട്യൂഷൻ പഠിപ്പിച്ചിരുന്നു.  (പാരലൽ കോളേജുകളുടെ പിതാവ് മാടമ്പിന്‌ സ്തുതി.  ആനക്കമ്പക്കാരനായ അദ്ദേഹത്തിന്റെ ഇല്ലത്തേക്ക്‌ നെന്മണിക്കരയിൽനിന്നും അധികം ദൂരമില്ല.) വട്ടചിലവിന്‌ കാശും ക്ലാരയോട് കുശലം പറച്ചിലും. പേരമ്മയുടെ വീട്ടിൽ പത്രക്കാരൻ വലിച്ചെറിഞ്ഞ പത്രവും പിടിച്ച് ജനനലിലും വാതിലിലും മുട്ടി വെളുപ്പിന്‌ ഉണർത്തുന്നവൻ. അവന്റെ പേര്‌ മറന്നിരിക്കുന്നു. ക്ലാരയുടെ മുഖം തിരിച്ചറിയാത്തവിധം മാറിയിരിക്കും.

രണ്ടാമത്തെ വീട് കൊച്ചനിയന്റേതാണ്‌. ഭാഗം ചെയ്തപ്പോൾ കൊച്ചനിയന്‌ കിട്ടിയ ചെങ്കില്ലിൽ തീർത്ത തറവാട് വീടിന്‌ ഒരു മാറ്റവുമില്ല.

കൊച്ചനിയൻ കോളേജ് ഹോസ്റ്റലിലെ കുക്ക് ആയിരുന്നു. സെയ്താലിയും തോമസും രക്തസാക്ഷിയായ കാലം. അടിയന്തരാവസ്ഥക്ക് ശേഷം പുരോഗമന വിദ്യാർത്ഥി സംഘടനകളുടെ സുവർണ്ണ കാലം തുടങ്ങിയ നാളുകൾ. ഹോസ്റ്റലിലെ അന്തേവാസിയല്ലെങ്കിലും സമരവും സഘടനയുടെ യോഗവും കഴിഞ്ഞ് വൈകുന്നേരങ്ങളിൽ അവിടെ കേറിചെല്ലാനുള്ള സ്വാതന്ത്ര്യത്തിന്റെ ഒരു കണ്ണിയായിരുന്നു അയാൾ. ഹോസ്റ്റൽ മുറിയിലെ ചുമരുകളിൽ കോറിയിട്ട മായാത്ത അക്ഷരങ്ങൾ ആത്മഹത്യ ചെയ്ത എഴുത്തുകാരൻ സനൽ കുമാറിന്റേതാണെന്ന് പറഞ്ഞു തന്ന ആൾ.  വിശപ്പിന്‌ കടം പറയേണ്ടാത്ത ആൾ. റിട്ടയർ ചെയ്തിട്ട് വർഷങ്ങളായി. ഇപ്പോൾ വയസ്സായിരിക്കുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ കൊച്ചനിയനെ കണ്ടിരുന്നു.  കണ്ണാടിയിൽ നോക്കാൻ ഭയവും,  പഴയ ഫോട്ടോകൾ നോക്കാൻ ആർത്തിയും ജനിച്ചു തുടങ്ങിയത് അപ്പോഴായിരുന്നു.

മുന്നാമത്തെ വീട് പുറമ്പോക്കിൽ കുടിൽ കെട്ടി താമസിക്കുന്ന അയ്യപ്പന്റേത്. ഇപ്പോൾ അത് നല്ലൊരു ടെറസ്സ് വിടായിരിക്കുന്നു. മക്കൾ വിദേശത്തായിരിക്കും.  മൂട്ട വിളക്കിന്റെ തിരിയിൽ, കള്ളുകുടിച്ച് പുലമ്പുന്ന അയ്യപ്പന്റെ ബഹങ്ങളങ്ങൾക്കിടയിൽ, മന:സാന്നിധ്യം വിടാതെ പുസ്തകം വായിച്ചിരുന്ന കുട്ടികൾ നന്നാകാതെ വയ്യ.

നാലാമത്തെ പെര പാച്ചുവേട്ടന്റെ. ഏ ആർ മേനോൻ ബസ്സിന്റെ ജനപ്രിയതയുടെ ഒരു താൾ. ഒർമകളിൽ കണ്ണീരു നനയിച്ച് കടന്നു പോയ ഒരാൾ.

- താൻ പോരണില്ലെ. പേടിക്കണ്ടടൊ? ഞാൻ കൊടുത്തോളാം.

ഒരിക്കൽ, ഇരുട്ടു കനത്ത, ഒംലെറ്റിന്റേയും മദ്യത്തിന്റെയും മണം നിറഞ്ഞ നഗരത്തിലെ ബസ്സ് സ്റ്റാന്റിൽ പൈസയില്ലാതെ ഹോസ്റ്റലിലേക്ക് തിരിച്ച് പോകണോ എന്ന് സംശയിച്ചു നില്ക്കുമ്പോൾ, ഡ്യൂട്ടി കഴിഞ്ഞ് നില്കുന്ന പാച്ചുവേട്ടൻ, അഞ്ചാങ്കല്ലിൽ ഇറക്കാമെന്ന് പറഞ്ഞ് വിളിക്കുന്നു. മനസ്സ് വായിച്ചറിഞ്ഞിരിക്കുന്നു. ഇനി ബസിൽ കയറി കൂടെ പോകാതെ നിവർത്തിയില്ലെന്ന് അറിഞ്ഞ് ബസിൽ കയറിയതും ബസിലും പിന്നെ അഞ്ചാങ്കല്ലിൽനിന്നും അങ്ങേരുടെ പടിപ്പുരവരെ നിർത്താതെ സംസാരിച്ചു നടന്നതും ഇന്നലെ പോലെ ഓർക്കുന്നു.

ചെറിയ കയറ്റം കയറിയെത്തുന്ന വളവിന്‌ താഴേ പേരമ്മയുടെ തറവാടായി. പണ്ടിവിടെ ഗയ്റ്റുണ്ടായിരുന്നില്ല.  ഗെയ്റ്റ് തുറന്ന്, പറമ്പിനകത്തേക്ക് കടന്ന്, തിരിഞ്ഞു നിന്ന് ഗെയ്റ്റ് ചാരി നടക്കുമ്പോൾ ചുറ്റും നോക്കി. ഫലവൃക്ഷങ്ങൾ നിറഞ്ഞ് ആരേയും മോഹിപ്പിക്കുന്ന തോട്ടം. രാഘവേട്ടന്റേയും രാമുവിന്റേയും അധ്വാനം അതിലുണ്ടെന്ന് തീർച്ചയാണ്‌. പിന്നെ മറ്റു സഹോദരങ്ങളുടെ സഹായങ്ങളും.

ഇരുട്ട് കനത്ത് തുടങ്ങിയിരിക്കുന്നു.

പൂമുഖത്ത് കയറിയിരുന്നു. ആളനക്കമില്ല. അകത്തേക്കുള്ള വാതിൽ ചാരിയിട്ടേയുള്ളു. ചാരിയ വാതിൽ തള്ളി തളത്തിലേക്ക് നോക്കി.

“ഇവിടെ ആരുമില്ലെ?”

ആളനക്കമില്ല. രാഘവേട്ടനിരിക്കാറുള്ള ചാരുകസേരയിൽ ഇരുന്നു.

നീളൻ പൊടിക്കുപ്പി തിണ്ണയിലിരിക്കുന്നു. രാഘവേട്ടനും, രാമുവും പൊടിവലിക്കും. ഓസിയലല്ലാതെ കാശു കൊടുത്ത് വാങ്ങി ഇതുവരെ പൊടി വലിച്ചിട്ടില്ല. അടുത്ത ബന്ധുവായ വാസുവേട്ടൻ എപ്പോഴും കളിയാക്കും. രഘവേട്ടനും, വാസുവേട്ടനും, രാമുവും പൊടിവലിയിൽ ത്രിമൂർത്തികളാണ്‌.

- കറമ്പി ഒരു നുള്ള് പൊടി തരോ?

മൂക്കുപൊടിയെക്കുറിച്ച് ഓർക്കുമ്പോൾ മുകുന്ദന്റേയും മയ്യഴിയുടേയും  ഓർമയാണ്‌ വരിക. ഒരു നുള്ളു പൊടിയെടുത്ത് തള്ളവെരലിലും ചുണ്ടുവിരലിലും പറ്റിച്ച് ആഞ്ഞുവലിച്ചു. വലിയുടെ ആഘാതത്തിൽ രണ്ടു തവണ തുമ്മി.

- നി എപ്പൊ വന്നു?

ഞെട്ടിപ്പോയി. രാഘവേട്ടൻ മുന്നിൽ നില്ക്കുന്നു.

- ഇപ്പൊ വന്നേയുള്ളൂ. ഇവിടെ ണ്ടായിരുന്നോ. ആൾക്കാരെ ഇങ്ങിനെ പേടിപ്പിക്കരുത്.

- അമ്മയും കുട്ടിയും അമ്പലത്തില്‌ പോയിരിക്ക്യ. ഇപ്പൊ വരും

രാഘവേട്ടൻ നാട്ടിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. വിഷയങ്ങൾ വഴിമുട്ടുമ്പോഴുള്ള നിമിഷങ്ങളിൽ നടന്നു വന്ന വഴികൾ മനസ്സിൽ കടന്നുവന്നു.

അക്കാലത്ത് രാഘവേട്ടനിലും ഇളയ ചന്ദ്രേട്ടനായിരുന്നു അടുത്ത് സുഹൃത്ത്. പിന്നെ സുര്യ നാരായണനും. സുര്യൻ രാഘവേട്ടന്റെ ഇളയച്ഛന്റെ മകൻ. രാഘവേട്ടൻ ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജോലി രാജിവെച്ച് നാട്ടിലെത്തിയ കാലം. നന്നായി വായിക്കുകയും നല്ല സംഗീതം ആസ്വദിക്കുയും ചെയ്യും. സയ്ഗാൾ, മന്നാഡെ, പിന്നെ റഫി. ഗസലുകൾ എന്നാൽ ജീവനാണ്‌. ധാരാളം സിനിമകൾ കാണും. സത്യനും ദിലീപ് കുമാറും തമ്മിലുള്ള വഴക്കിൽ മാത്രമാണ്‌ എന്തു പറയണമെന്നറിയാതെ രാഘവേട്ടൻ കുഴങ്ങിയിട്ടുള്ളു.

- നീ കഴിക്കാറുണ്ടോ, ലെറ്റ് മി റിഫ്രേസ്, നീ കഴിച്ചിട്ടുണ്ടോ?

ഒരിക്കൽ അപ്രതീക്ഷിതമായി അങ്ങേരുടെ ഒരു ചോദ്യം.

- ഇതുവരെയില്ല.

- എന്നാൽ ഈ ഗുരുസ്വാമിയുടെ ശിഷ്യത്വം സ്വീകരിക്ക്. ഞാൻ ബീർ വാങ്ങികൊണ്ട് വരാം. മുട്ട വെജിറ്റേറിയനാകുന്ന പോലെ ബീർ മദ്യമല്ലെന്ന് കരുതാം. നീ സൂര്യനെ വിളിക്ക്. ചന്ദ്രാ നീ ഓംലെറ്റ് ഉണ്ടാക്ക്.

പേരമ്മ ഗുരുവായൂരിലേക്ക് പോയിരിക്കുന്നു. എപ്പോഴാണ്‌ വരിക എന്നറിയില്ല. ഒരു കാര്യം വിചാരിച്ചാൽ പിന്നെ എല്ലാം പെട്ടെന്നാണ്‌.

ബീറും മദ്യമാണെന്നറിയുക കുപ്പികൾ കലിയാകുമ്പോഴാണ്‌.

- എന്നാൽ നീ എന്നോട് ഈ ചതി കാണിക്കരുതായിരുന്നു.

ലഹരി തലക്ക് പിടിച്ചിട്ടാണോ അത് ഗൗരവമായിട്ടാണോ എന്നറിയാതെ കുഴങ്ങി.

- ഞാനെത്രെ ചോദിച്ചതാ അതൊന്ന് വായിക്കാൻ തരാൻ, വലിയ വലിയ ആളുകൾക്കെ നീ അത് വായിക്കാൻ കൊടുക്കൂ അല്ലെ?

അക്കാദമിയുടെ ക്യാമ്പിന്റെ റിപ്പോർട്ടും ഗ്രൂപ്പ് ഫോട്ടോവും പത്രത്തിൽ കണ്ടിരിക്കുന്നു. എഴുതുമെന്ന് അറിഞ്ഞ് ഒരിക്കൽ ചോദിച്ചത് ഓർമ്മയുണ്ട്. വിമർശനം കേൾക്കാൻ ആത്മധൈര്യമില്ലാതെ കൊടുക്കാതിരുന്നതാണ്‌.

- ഡെൽഹിയിൽനിന്നും ചന്ദ്രൻ വന്നിട്ടുണ്ട്.

എപ്പഴോ മുറിഞ്ഞ് പോയ രാഘവേട്ടന്റെ ശബ്ദം വീണ്ടു കേൾക്കുന്നു. സൂര്യൻ ചെന്നയിൽ നിന്ന്  നാട്ടിലേക്ക് സെറ്റിൽ ചെയ്തത് അറിഞ്ഞിരുന്നു

- ന്ന്ട്ട് എവിട്യ

- സ്വർഗത്തിലേക്ക് പോയിരിക്ക്യാ. നാളെ വരും. അങ്ക്ട് വര്ണ്ടാവും.

ഭാര്യവീട് സ്വർഗമാണെന്ന് കേൾക്കുന്നത് ഇതാദ്യമായിട്ടില്ല. വലിയച്ഛന്റെ മകൻ വലിയേട്ടൻ പറയുന്നതാണ്‌ ആദ്യം കേട്ടിട്ടുള്ളത്.

- മറ്റു വിശേഷങ്ങൾ എന്തൊക്കെയാണ്

- വിശേഷങ്ങൾ ഏറെയുണ്ട്. നിനക്ക് ഇന്ന് പോണോ?

- പോണം. എട്ടരക്കുള്ള നെല്ലിശേരി ഇപ്പഴും ണ്ടോ?

- കാലം മാറിയതൊന്നും നീ അറിയണില്ലെ. അതൊക്കെ നിർത്തീട്ട് ത്ര കാലായി.

ഓരോ തവണ ചെല്ലുമ്പോഴും നാട്ടിലെ വിശേഷങ്ങൾ വിസ്തരിച്ച് പറയൻ രാഘവേട്ടന്‌ ഉത്സാഹമാണ്‌. രാഷ്ട്രീയം, സംഗിതം, സാഹിത്യം, സ്പോർട്സ്. എല്ലാം രാഘവേട്ടന്‌ ഇഷ്ടമുള്ള വിഷയങ്ങളാണ്‌.

- ഇവിടെ ആർക്കും ഒന്നിനും സമയില്ല. എല്ലാവർക്കും തിരക്കോട് തിരക്ക്. എനിക്ക് യാതൊരു തിരക്കുല്ല്യ. നല്ല സമാധാനോം ണ്ട്. ഒരു കാര്യം നിന്നോട് പറയാൻ മറന്നു. സമയം ഇള്ളതോണ്ട് ഞാൻ എല്ലാവരേം കാണാൻ പൊകും. നിന്റെ അച്ഛനെ കണ്ടിരുന്നു, പിന്നെ അംബികയെ. ഒരിക്കൽ നിന്റെ ചെറിയമ്മെം കണ്ടു.

 - രാഘവേട്ടൻ എന്തൊക്ക്യാ പറയണെ.

മരിച്ചു പോയവരുടെ പേരുകൾ കേട്ട് അന്തിച്ചിരുന്ന് പോയി. രാഘവേട്ടന്റെ കനം കുറഞ്ഞ കണ്ണടയിൽ സ്വന്തം നിഴൽ.

- ഞാൻ ആ പഴയ കൈഴുത്ത് പ്രതി കൊണ്ട് വന്നിട്ടുണ്ട്.  ഇപ്പോൾ പുസ്തകങ്ങളൂടെ കൈഴുത്തുപ്രതിക ഇല്ലാതായിരിക്കുന്നു. ഡിജിറ്റൽ പ്രതികളണേറേയും. രാഘവേട്ടന്റെ പഴയ കടം വീട്ടിയില്ലെന്ന് ഇനി പറയരുത്.

മുഷിഞ്ഞ് പോയി നിറം മങ്ങിയ് ഒരു കെട്ട് കടലാസ് രാഘവേട്ടന്റെ നേരെ നീട്ടി.

“തനെപ്പോ വന്നു. തനിക്ക് വട്ടായോ. എന്താ ഒരു കെട്ടും കടലാസും നീട്ടി നിക്കണെ”

തോൾ സഞ്ചിയും നരച്ച താടിയുമായി രാമു മുന്നിൽ വന്ന് നിന്നു. തോൾ സഞ്ചി മടങ്ങി വന്നുവോ. ഇനി ബെൽ ബോട്ടവും മടങ്ങി വരുമോ?

“കുറച്ച് നേരായി. ഒന്നു മയങ്ങിപ്പോയി. സ്വപ്നം കണ്ടുന്ന് തോന്നുണൂ.”

“അമ്മ അമ്പലത്തീന്ന് വന്നില്ല. അല്ലെ. ഞാൻ ചായ ഉണ്ടാക്കാം വേണെങ്കിൽ ഒന്നും കൂടി മയങ്ങിക്കോളൂ. അമ്മേണ്ട്ങ്കി സമ്മതിക്കില്ല. ത്രിസന്ധ്യ നേരത്ത് ഉറങ്ങണത് അശ്രീകരാന്ന് പറയും.”

ചിരിച്ച് കൊണ്ട് അയാൾ അകത്തേക്ക് പോയി.

സ്വപ്നം ചിലപ്പോൾ ചിലകാലത്തെ ഒത്ത് വരുകയുള്ളു. മകന്റെ ജ്യോതിഷം ഭ്രാന്ത് കാണ്ട് കലിയിളകി ശിവൻ സുബ്രമണ്യനെ ശപിച്ചു. പകുതി ഫലം തെറ്റായി പോകട്ടെ എന്ന്. ഒറ്റയാൻ  ചാർവകന്‌ വിശ്വാസം ഉണ്ടായിരുന്നില്ലെന്ന് തീർച്ച

ഇരുട്ടിൽ കരിയിലകളിൽ ചെരിപ്പില്ലാതെ ചവിട്ടി രാഘവേട്ടന്റെ മകളോടൊപ്പം നടന്ന് വരുന്ന പേരമ്മയെ കണ്ട് എഴുന്നേറ്റു.   ചിരിച്ചെന്ന് വരുത്ത് തിണ്ണയിലിരുന്നു. ആയിരം പൂർണ്ണ ചന്ദ്രമാരെ കണ്ട പേരമ്മയുടെ കണ്ണുകളിലെ നനവ് കാണാനാകാതെ ഇരുളടഞ്ഞ തൊടിയിലേക്ക് നോക്കി.

“ഡെൽഹീന്ന് ചന്ദ്രൻ വന്നിട്ടുണ്ട്.”

ഒടുവിൽ പേരമ്മ തളം കെട്ടി നിന്ന നിശബ്ദത കെടുത്തി.

“അറിഞ്ഞു. രാഘവേട്ടൻ പറഞ്ഞു.”

“ആര്‌?”

പേരമ്മയുടെ കണ്ണിൽ അതിശയവും വേദനയും അണപൊട്ടി.

“അല്ല. രാമു പറഞ്ഞു”

അബദ്ധം പറഞ്ഞതറിഞ്ഞ് തിരുത്തി. സന്ധ്യാനാമം ചൊല്ലാനായി പേരമ്മ അകത്തേക്ക് പോയി. ചായയുമായി രാമു തിരിച്ചു വന്നു.

“നല്ല് ചൂടുണ്ട്”

“താനെന്റെ കൂടെയൊന്ന് വരാമോ?”

ചായ തിണ്ണയിൽ വെച്ച് തെക്കെ തൊടിയിലേക്കിറങ്ങി. രാമുവിന്റെ നിഴൽ പിന്തുടരുന്നതറിഞ്ഞു.

“രാഘവേട്ടനെ എവിട്യാ......?”

“ദാ അവിടെ”

കുലക്കാറായ വാഴ ചൂണ്ടിക്കാട്ടികൊണ്ട് രാമു പറഞ്ഞു.

പ്രപഞ്ചത്തിലെ അനന്തം ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ്‌ മരണം. ഉത്തരം കിട്ടണമെന്ന് ശഠിക്കുന്നതിൽ അർത്ഥമില്ല.

“തന്റേല്‌ തീപ്പെട്ടി ഉണ്ടൊ?”

“ഇല്ല. സിഗററ്റ് ലൈറ്റുണ്ട്. ആ പേപ്പറിൽ എന്താണ്‌?“

”രാഘവേട്ടന്‌ വായിക്കാൻ കൊടുക്കാന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞില്ല“

വാഴക്ക് വാടലേല്ക്കരുതെന്ന് കരുതി കുറച്ചകലെയായി കൈഴുത്ത് പ്രതി വിതറിയിട്ടു. തലെക്കെട്ട് പേപ്പർ ചുരുട്ടി കത്തിച്ച് മറ്റുള്ളവക്ക് അഗ്നി പകർന്നു. ആളിക്കത്തുന്ന തീയിൽ രാമുവിന്റെ നരച്ച താടി കൂടുതൽ തിളങ്ങി. രാഘവേട്ടന്റെ കണ്ണടയിൽ ഇപ്പോൾ സ്വന്തം മുഖം കാണുന്നില്ല.

”തനിക്കിന്ന് പോണോ?“

രാമു ചോദിക്കുന്നു.

”പോണം“

”ഒന്ന് വലിച്ചോളാ. ആശ്വാസം കിട്ടും“

നീട്ടി പൊടി വലിച്ച രാമു ഡപ്പി നെരെ നീട്ടി.

എട്ടരയുടെ നെല്ലിശേരി പോയിരിക്കുമോ? പോയെങ്കിൽ രാമുവിനോട് കാറ്‌ വിളിക്കാൻ പറയാം . ചൂടുള്ള ചായ കുടിക്കാൻ പുമുഖത്തേക്ക് നടന്നു.

*







 

1 comment:

  1. നന്നായിട്ടുണ്ട്, ശങ്കരന്‍. എഫ് ബി യില്‍ ഷെയര്‍ ഓപ്ഷന്‍ കിട്ടുന്നില്ലല്ലോ

    ReplyDelete